Monday, May 7, 2018

മനസ്സ്‌ നിറഞ്ഞ വാരം

ദോഹ:സാധാരണ വാരാന്ത്യ അകത്തള യോഗങ്ങളില്‍ നിന്നും ഭിന്നമായി ഒരു തുറന്ന ഇടത്തില്‍ കുടും‌ബ സമേതം ഒത്തു കൂടാന്‍ സാധിച്ചതില്‍ ദൈവത്തെ സ്‌മരിച്ചു കൊണ്ടായിരുന്നു അബ്‌ദുല്‍ റൗഊഫ്‌ സാഹിബിന്റെ ആമുഖ ഭാഷണം.ദോഹ ജദീദ്‌ യൂണിറ്റിന്റെ കുടും‌ബ സംഗമം അല്‍‌ബിദ പാര്‍ക്കില്‍ തുടക്കം കുറിക്കുകയായിരുന്നു ദോഹ ജദീദ്‌ ആക്‌ടിങ് പ്രസിഡണ്ട്‌.പടിവാതില്‍‌ക്കലെത്തി നില്‍‌ക്കുന്ന പരിശുദ്ധ റമദാനിനെ സകല വിധ സൗഭാഗ്യങ്ങളോടും കൂടെ സ്വീകരിക്കാനും അതു വഴി അനുഗ്രഹിക്കപ്പെടാനും ഭാഗ്യം സിദ്ധിക്കുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെ അധ്യക്ഷന്‍ ഉപസം‌ഹരിച്ചു.

നന്മയുടെ പൂക്കാലത്തില്‍ കൂടുതല്‍ മാനുഷികമായും മാനവികമായും വളരാനും ഉയരാനും വിശ്വാസിക്ക്‌ സാധിക്കണം.പൂര്‍‌ണ്ണാര്‍‌ഥത്തില്‍ ഒരു ഉടച്ചു വാര്‍‌ക്കലിന്‌ വിധേയമാകണം.ശാരീരികമായും മാനസികമായും ബുദ്ധിപരമായും പുതിയ ഉണര്‍‌വ്വ്‌ ലഭിക്കും വിധം അജണ്ടകള്‍ ക്രമപ്പെടുത്താനുള്ള സുവര്‍‌ണ്ണാവസരമായി വ്രത വിശുദ്ധിയുടെ കാലം ഉപയോഗപ്പെടണം.അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.ഒരു മാസക്കാലത്തെ ശിക്ഷണങ്ങള്‍ക്കൊടുവില്‍ ശവ്വാലമ്പിളി പ്രത്യക്ഷപ്പെടുമ്പോള്‍ കൂട്‌ തുറന്നിട്ട കിളിയെപ്പോലെ ആശ്വാസപ്പെട്ട്‌ പറന്നകലുന്ന ദയനീയമായ അവസ്ഥ ദൗര്‍‌ഭാഗ്യകരമത്രെ.മറിച്ച്‌ പരിപൂര്‍‌ണ്ണാര്‍‌ഥത്തില്‍ സംസ്‌കരണം സിദ്ധിച്ച്‌ നവോന്മേഷത്തിന്നുടമകളായി ദൈവത്തെ പ്രകീര്‍‌ത്തിച്ച്‌ സന്തോഷം പങ്കിടുന്ന അനുഭൂതിദായകമായ മുഹൂര്‍‌ത്തത്തെ സഫലമാക്കുന്നവരത്രെ യഥാര്‍‌ത്ത സാഇമീങ്ങള്‍.അവരത്രെ യഥാര്‍‌ഥ വിജയികളും.മോശയുടെ മാര്‍‌ഗത്തില്‍ എന്ന്‌ കൊട്ടിഘോഷിക്കുകയും സാമിരിയുടെ കുഴലൂത്തില്‍ നശിച്ചു കൊണ്ടിരിക്കുകയും,അബ്രഹാമിന്റെ പാതയിലാണെന്ന്‌ ഉദ്‌ഘോഷിക്കുകയും ആസറിന്റെ മാര്‍‌ഗത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ദയനീയമായ സാമൂഹ്യാവസ്ഥയുടെ നേര്‍‌ചിത്രം അല്ലാമ ഇഖ്‌ബാലിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ട്‌ മഞ്ഞിയില്‍ വിശദമാക്കി.

ശേഷം റമദാനിനോടനുബന്ധിച്ച് സോണ്‍ തലത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ അധ്യക്ഷന്‍ വിശദീകരിച്ചു.റമദാനില്‍ പഠിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട ഖുര്‍ആന്‍ പാഠത്തെ കുറിച്ചും,സഹോദര സമൂഹത്തില്‍ പെട്ടവര്‍‌ക്കായി നടത്തുന്ന ക്വിസ്സ് പരിപാടികളെ കുറിച്ചും വിശദീകരിക്കപ്പെട്ടു.

തുടര്‍‌ന്ന്‌ കുടും‌ബിനികള്‍ ഒരുക്കിക്കൊണ്ടുവന്ന വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഒരുമിച്ചിരുന്ന്‌ ആസ്വാദ്യതയോടെ കഴിച്ചു.ചപ്പാത്തിയും,പത്തിരിയും,കുഞ്ഞിപ്പത്തിരിയും,റൊട്ടിയും കൂട്ടിക്കഴിക്കാന്‍ കോഴിക്കറിയും,മാം‌സക്കറിയും,മത്സ്യക്കറിയും,പച്ചക്കറികളും.എല്ലാം സ്വാദിഷ്‌ടം.വിശാലമായ ബിദ പാര്‍‌ക്കില്‍ ഹരിതാഭമായ ഒരു താഴ്‌വാരത്ത് കഥ പറഞ്ഞൊഴുകുന്ന ഇളം തെന്നലിന്റെ തലോടലേറ്റ് കുറച്ചു സമയം കൂടെ ചെലഴിക്കാമെന്ന്‌ തോന്നുമായിരുന്നെങ്കിലും വാരാന്ത്യ ഒഴിവ് ദിനമല്ലാത്തതിനാല്‍ പിരിയാതിരിക്കാന്‍ കഴിയുമായിരുന്നില്ല.ഒടുവില്‍ നിറഞ്ഞ മനസ്സോടെ സംഗമത്തിന്‌ വിരാമമിട്ടു.