Friday, May 11, 2018

ചരിത്ര സ്‌മാരക മസ്‌ജില്‍...

ദോഹ:കുടും‌ബ സമേതം ജുമുഅ നമസ്‌കരിച്ചത് ദോഹയിലെ ഇമാം മുഹമ്മദ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ മസ്‌ജിദിലായിരുന്നു.കോര്‍‌ണീഷ്‌ റോഡ്‌ കഴിഞ്ഞ്‌ ഗറാഫ ഭാഗത്തേയ്‌ക്ക്‌ തിരിയുമ്പോള്‍ ദൂരെ നിന്നു തന്നെ പള്ളി ദൃശ്യമാകും.

ക്രസ്താബ്ദം പതിനെട്ടാം നൂറ്റാണ്ടിൽ (1703–1792) സൗദി അറേബ്യയിൽ ജീവിച്ചിരുന്ന പ്രമുഖ മത പണ്ഡിതനായിരുന്നു മുഹമ്മദ് ഇബ്ൻ അബ്‌ദുല്‍ വഹാബ് അല്‍ തമീമി .സൗദി അറേബ്യയിലെ റിയാദിലെ നജ്‌ദില്‍ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം.ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ഇദ്ദേഹം ആഹ്വാനം ചെയ്‌തില്ലെങ്കിലും പാശ്ചാത്യ ലോകം അബ്‌ദുല്‍ വഹാബിൽ നിന്നാണ് വഹാബിസം എന്ന പദം രൂപപ്പെടുത്തിയത്.അബ്‌ദുല്‍ വഹാബ് എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നാമമായിരിന്നു.

പ്രവാചകാനുചരൻമാരുടെയും ,പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്‌ദുല്‍ വഹാബ് ആദ്യമായി രംഗത്ത് വന്നത്. നിഷ്‌കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏക പോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.ചില അറബ്‌ മുസ്‌ലിം രാജ്യങ്ങള്‍ ഈ മുന്നേറ്റത്തിനെതിരെ രം‌ഗത്തെത്തിയിരുന്നു. ബ്രിട്ടിഷുകരും സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽ വാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്‌തു.

ദോഹ പട്ടണ മധ്യത്തില്‍ അല്‍ ഖുവൈറില്‍ പണിതീര്‍ത്ത രാജ്യത്തെ ഏറ്റവും വലിയ പള്ളി . ഖത്തറിന്റെ പരമ്പരാഗത നിര്‍മാണ പ്രൗഢിയും ആധനുനികതയുടെ രൂപകല്‍പനാ വൈഭവവും ശില്‍പ  വൈദഗ്ധ്യത്തിന്റെ ദൃശ്യഭംഗിയും സമ്മേളിക്കുന്ന പള്ളി രാജ്യത്തെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഏറ്റവും നൂതനമായ അടയാളം കൂടിയത്രെ.ഒരേ സമയം പതിനായിരം പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ കഴിയുന്ന പള്ളിയോടനുബന്ധിച്ച് ഗ്രന്ഥശാല അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ഏറ്റവും വലിയ പള്ളിയായ സ്‌പൈറല്‍ മോസ്‌കിനെ രണ്ടാം സ്ഥാനത്താക്കിക്കൊണ്ടാണ് നിര്‍മാണത്തിലും രൂപകല്‍പനയിലും സൗകര്യങ്ങളിലും ഏറെ സവിശേഷതകളുള്ള അല്‍ ഖുവൈറിലെ പള്ളി വലുപ്പത്തില്‍ ഒന്നാം സ്ഥാനം കൈയ്യടക്കുന്നത്.25ഓളം വലിയ താഴികക്കുടങ്ങളും നിരവധി ചെറിയ താഴികക്കുടങ്ങളും ഉള്ള പള്ളിയുടെ നിര്‍മാണം 2006 ലാണ് ആരംഭിച്ചത്.ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് 19,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്. 14,877 ചതുരശ്രമീറ്റര്‍ സ്ഥലത്ത് വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും 3,853 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്.12,117 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണം വരുന്ന ഗ്രൗണ്ട് ഫേ്‌ളാറിലാണ് പുരുഷന്‍മാര്‍ക്ക് നമസ്‌കാരത്തിനുള്ള പ്രധാന ഹാള്‍ . സ്ത്രീകള്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യവും ബാത്‌റൂമുകളും വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിലാണ് ലൈബ്രറി. ഇവിടെ തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രാര്‍ഥനാ ഹാളുകളുമുണ്ട്.

പള്ളി നിര്‍മാണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ചുമതല എസ്.എം.ഇ.സി കമ്പനിക്കായിരുന്നു. ആസ്‌ത്രേലിയ, ആഫ്രിക്ക, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, ദക്ഷിണേഷ്യ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി 40ഓളം ഓഫീസുകളും നാലായിരത്തോളം ജീവനക്കാരുമുള്ള കമ്പനിയുടെ മേഖലാ ആസ്ഥാനം ഖത്തറാണ്.